Thursday, June 11, 2009

പിന്നെ അവനെയാരും കണ്ടിട്ടില്ല

തോന്നുന്നില്ല, അവനെ ആരെങ്കിലും ഓര്‍ക്കുന്നുവെന്ന്.
ക്ലാസുകള്‍ കഴിഞ്ഞു. കാമ്പസ് വിട്ടിട്ട് നാളുകളേറെ. ജോലിയും ശമ്പളവും വിവാഹവും മക്കളും അങ്ങനെയങ്ങിനെ അനേകം കാര്യങ്ങള്‍. അന്നേരം അവനെ ആര് ഓര്‍ക്കാന്‍.
ഞാനും ഓര്‍ത്തിരുന്നില്ല അവനെ. ഈ നാളുകളിലൊന്നും .

നേരത്തെ പറഞ്ഞ അനേകം തത്രപ്പാടുകള്‍. പരക്കം പായലുകള്‍. കാമ്പസ്. അന്നത്തെ സൌഹൃദം. കാലാവസ്ഥ. ഒക്കെ എന്നേ മറന്നു. പിന്നെ എന്തു കൊണ്ട് ഇന്ന്. ഈ പാതിര. അവനെ എങ്ങനെ ഓര്‍മ്മ വന്നു. അറിയില്ല. എന്നിട്ടും മനസ്സിലിപ്പോള്‍ അവന്‍. അവന്റെ മുറി.അവന്റെ കവിതകള്‍. അവന്റെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഓര്‍മ്മ.

തെളിച്ചു പറയാം. അവന്‍ എന്റെ ചങ്ങാതി. സഹപാഠി.ദൂരെ ഏതോ മലയോരത്തായിരുന്നു അവന്റെ വീട്. വെളുത്ത് പൊക്കം കൂടി സദാ ഉറക്കം തൂങ്ങുന്ന കണ്ണുകളുള്ള അവന്‍ ആര്‍ക്കുംഒരാകര്‍ഷണവും തോന്നിച്ചില്ല. ഒന്നും പറഞ്ഞാല്‍ മനസ്സിലാവാത്തപോലെ ഒരുവന്‍. ഏതോ നൂറ്റാണ്ടില്‍നിന്ന് നേരെ എണീറ്റുവന്നത് പോലെ.അവനെ ആരും മൈന്‍ഡ് ചെയ്തില്ല. ക്ലാസിലെ പിറക് ബെഞ്ചില്‍ അവനുണ്ടാവും.കൃത്യമായ ഹാജര്‍. കടുപ്പമുള്ള കാര്യങ്ങള്‍ ക്ലാസില്‍ മുഴങ്ങുമ്പോള്‍ അവന്‍ ഏതോ അജ്ഞാത ഭാഷക്കാരനായിമാറും. ക്ലാസ് മുറിയുടെ ഭാഷ അവന് മനസ്സിലാവില്ലെന്ന മട്ടില്‍ ഒറ്റ നില്‍പ്പ്.ക്ലാസ് കഴിഞ്ഞാല്‍ നേരെ വാടക മുറിയിലേക്ക്. അതിനിടെ ആരും അവനെ പരിഗണിച്ചില്ല. പുതിയ സിനിമകളെയും പാട്ടുകളെയുംപെണ്‍കുട്ടികളെയും കുറിച്ചുള്ള ചര്‍ച്ചകളിലൊന്നും അവന് ഇടം കിട്ടിയില്ല.അവനത് പ്രതീക്ഷിച്ചില്ലെന്ന് പറയുന്നതാവും ശരി.എല്ലാവരെയും അല്‍ഭുതം കലര്‍ന്ന കണ്ണുകളോടെ പകച്ചുനോക്കുന്നഅവനെ പെണ്‍കുട്ടികളും പരിഗണിച്ചേയില്ല.അങ്ങനെ അവന്റെ പതിവു ദിനങ്ങള്‍. അതിനിടെ കാമ്പസില്‍ അനേക കാര്യങ്ങള്‍.തെരഞ്ഞെടുപ്പ്. അടിപിടി.
കലോല്‍സവം. ചലച്ചിത്രമേള. എന്‍.എസ്.എസ് ക്യാമ്പ്. എല്ലായിടത്തും അവനുണ്ടാവും. കാഴ്ചക്കാരുടെ ഇടയിലെവിടെയെങ്കിലും.

രണ്ടാമത്തെ വര്‍ഷമാണ്. അവനുമായി അടുപ്പമുണ്ടാവുന്നത്. എങ്ങനെയോ അത് സംഭവിച്ചുവെന്ന് മാത്രം. ക്ലാസ് കഴിഞ്ഞു പോവുമ്പോ വെറുതെ അവനോട് സംസാരിച്ചു. വീടിനെക്കുറിച്ചും അമ്മയെ കുറിച്ചും ദാരിദ്യ്രത്തെ കുറിച്ചും ജോലി കിട്ടിയാല്‍കിട്ടാവുന്ന മെച്ചത്തെ കുറിച്ചുമെല്ലാം അവന്‍ പല ദിവസങ്ങളിലായി സംസാരിച്ചു.വല്ലാത്ത അപകര്‍ഷതാ ബോധമായിരുന്നു അവന്. എല്ലാവരെയുംഅവന്‍ അന്യ രാജ്യങ്ങളായി കണ്ടു. പതിയെ പതിയെ അവന്‍ ഞങ്ങളുടെ കൂട്ടത്തില്‍ഒരാളായി. പരീക്ഷാ പഠനങ്ങളില്‍ അവനും കൂട്ടിരുന്നു.അന്നേരമാണ് അവന്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. രസകരമായിരുന്നു അത്.എല്ലാത്തിനെ കുറിച്ചും കൃത്യമായ നിരീക്ഷണങ്ങള്‍. തമാശ കലര്‍ത്തിയ മറുപടികള്‍. അവനെഴുതിയ കവിത ഞാന്‍ കണ്ടു പിടിച്ചപ്പോള്‍ മോഷണത്തിനിടെ പിടിക്കപ്പെട്ട കള്ളനെപോലെ അവന്‍ പരുങ്ങി. നല്ല വരികളായിരുന്നു അതില്‍. വല്ലാതെ നിഷ്കളങ്കമായ ഭാഷ.കുടകില്‍ ഏതോ കുളത്തില്‍ അനേകം കല്ലുകളെറിഞ്ഞാല്‍ അഭീഷ്ട കാര്യംസാധിച്ചു കിട്ടുമെന്ന വിശ്വാസത്തക്കറിച്ചായിരുന്നു ആ കവിത. പിന്നെ അവന്റെ മറ്റനേകം കവിതകള്‍ കണ്ടുെത്തു. തുറന്നെഴുത്തായിരുന്നുഅവയിലേറെയും. മനുഷ്യരുമായി നേരെ നിന്നു മിണ്ടുന്ന വരികള്‍. അവയിലൊന്നെടുത്ത് മാഗസിനില്‍ കൊടുത്തു. അവന്റെ പടം വച്ച്കവിത അടിച്ചു വന്നപ്പോള്‍ ക്ലാസിലെ അവന്റെ ഇടം അതിവേഗം മാറി.അധ്യാപകരുടെ പരിഗണനയും. അവന്‍ പതിയെ ക്ലാസിലെ മിടുക്കരായകുട്ടികളിലൊരാളായി.

അവളെ അവനിഷ്ടമാണെന്ന് കണ്ടെത്തിയത് കൂട്ടത്തിലെ ഒരു കുറുക്കനാണ്.അവന്‍ അവളുടെ പേര്‍ക്കെഴുതിയ കവിത അവന്‍ കണ്ടെത്തി.അവള്‍ ക്ലാസിലെ ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. മിടുക്കി.
എന്നാല്‍ ഒരിക്കല്‍ പോലും അവളോട് അവന്‍ മിണ്ടിയില്ല.അവളെ കുറിച്ച് പറയുമ്പോള്‍ അവന്‍ പതിയെ ചുവന്നു തുടുത്തു.ആരൊക്കെയോ അവന്റെ ഉള്ളില്‍പ്രണയത്തിന്റെ വിത്തിട്ടു കൊടുത്തു. അവളോട് എന്നിട്ടും അവന്‍ ഉരിയാടിയില്ല.എന്നെങ്കിലും ഒരിക്കല്‍ അവള്‍ വായിക്കുമെന്ന പ്രതീക്ഷയിലാവാം അവന്‍കവിതകള്‍ എഴുതിക്കൂട്ടി. എല്ലാവരും അവന്റെ പ്രണയത്തെ കണക്കറ്റ് പ്രോല്‍സാഹിപ്പിച്ചു. അവനില്ലാത്തപ്പോള്‍ പറഞ്ഞു ചിരിച്ചു. അവന്‍ സദാ സമയവും ആലോചനകളില്‍ മുഴുകിയിരിക്കുന്നത്ഞാന്‍ കണ്ടു. അവന്‍ തുറന്നു വെച്ച പേനയുമായി ഇരിക്കുന്ന ഒരു നേരത്ത് ഞാന്‍ അവനെനിരുല്‍സാഹപ്പെടുത്താന്‍ ശ്രമിച്ചു. അവളോട് പറയാതെ, അവളുടെ മനസ്സറിയാതെ അവനിങ്ങനെഇരുന്നാല്‍ പരീക്ഷകള്‍ കടന്നു പോവുമെന്ന് ഞാന്‍ ഭയന്നു. അവനെന്നെ തുറിച്ചു നോക്കി.ഒന്നും മനസ്സിലാവാത്ത പോലെ ഒറ്റയിരിപ്പ്.

പിറ്റേന്ന് ഉച്ചക്ക്ശേഷമുള്ള ഒഴിവുനേരം ഞാന്‍ ക്ലാസില്‍ വിഷയം അവതരിപ്പിച്ചു.അവളുടെ അസാന്നിധ്യത്തില്‍. അവനിങ്ങനെ പോയാല്‍ ശരിയാവില്ല. തകര്‍ച്ചയിലേക്കാണ് പോക്ക്.എന്തെങ്കിലും ചെയ്തേ പറ്റൂ. അവളോട് ഇക്കാര്യം സംസാരിക്കാമെന്ന് അഭിപ്രായം വന്നു.ഞങ്ങള്‍ നാലഞ്ചു പേര്‍ വൈകിട്ട് അവളോട് അവന്റെ
അവസ്ഥ പറഞ്ഞു. ഒരു പൊട്ടിച്ചിരിയായിരുന്നു.പിന്നെ ഞങ്ങളെ അപരിചതരെന്ന വണ്ണം നോക്കിഅവള്‍ പറഞ്ഞു
:'നിങ്ങള്‍ക്ക് നാണമില്ലേ, അവന്റെ കാര്യം പറഞ്ഞ് വരാന്‍. ആര്‍ക്ക് വേണം അവനെ. കണ്ടാല്‍ മതി.'.
സംസാരം തീര്‍ന്നു. അവള്‍ ഗള്‍ഫില്‍നിന്നു വന്നാല്‍ കെട്ടിക്കൊണ്ടുപോവുന്ന മുറച്ചെറുക്കന്റെപടം കാണിച്ചു തന്നു. പുഴുങ്ങിയ മുട്ടപോലെ കവിളുള്ള ഒരു മീശക്കാരന്‍.

ദൌത്യം തീര്‍ന്നു. അവനെ ഇക്കാര്യം അറിയിക്കണം. എങ്ങനെ എന്ന് പിടിയില്ല. പിറ്റേന്ന്കാലത്ത് അവനെ കൂട്ടി കോളജിനു മുകളില്‍ കാട് പിടിച്ചു കിടക്കുന്ന വെളിമ്പ്രദേശത്ത് ചെന്നു. അനില്‍ പറഞ്ഞു, കാര്യം. തുറന്ന്. ഒരു മയമില്ലാതെ ആ സംസാരം നീണ്ടപ്പോള്‍ ആകെ കുഴങ്ങി.അത് പാതി വഴിയില്‍ നിര്‍ത്തും മുമ്പ് അവന്‍ പറഞ്ഞു, മതി.എന്നിട്ട് തല താഴ്ത്തി മുറിയിലേക്ക് നടന്നു. ഉച്ചക്ക് അവന്‍ ബാഗുമെടുത്ത് പോവുന്നത് കണ്ടെന്ന്ക്ലാസ് കഴിഞ്ഞപ്പോള്‍ ആരോ പറഞ്ഞു.കുറേ കാലം അവനെയാരും കണ്ടില്ല. അവന്റെ ഒരു വിലാസവും കൈയിലില്ലായിരുന്നു.ഒരു ടെലിഫോണ്‍ നമ്പര്‍ പോലും.

ഒരു ദിവസം ഒരു സ്ത്രീ ഡിപ്പാര്‍ട്മെന്റില്‍ വന്നു.അവന്റെ അമ്മയെന്ന് മുഖത്തെഴുതി വെച്ചപോലെ ഒരു പാവം സ്ത്രീ.സാറവരെ ഞങ്ങള്‍ക്കരികിലേക്ക് വിട്ടു. കൂട്ടത്തിലാരോ അവന്റെ പ്രണയ കഥ തീരെ കടുപ്പം കുറച്ച് പറഞ്ഞു.അവരുടെ കണ്ണുകള്‍ നിറഞ്ഞപ്പോള്‍ ഏതോ പെണ്‍കുട്ടികള്‍ അവരെ ബെഞ്ചില്‍ കൊണ്ടിരുത്തി.'അവന്‍ ആശുപത്രിയിലാണ്' ^അവര്‍ പറഞ്ഞു. 'മനോരോഗ ചികില്‍സ'. ഭയന്നപോലെ സംഭവിച്ചു. പരീക്ഷ ചൂടുണ്ടായിട്ടും നേരെ അവര്‍ക്കൊപ്പം ആശുപത്രിക്കു വിട്ടു.അവിടെ അവനുണ്ടായിരുന്നു. അതേ മുഖഭാവത്തോടെ. വല്ലാത്തനിസ്സംഗത മൂടിയ കണ്ണുകളോടെ. കടീത്ത ഡിപ്രഷനാണെന്ന് ഡോക്ടര്‍ പറഞ്ഞു.കുറേ നേരം അവിടെ നിന്നു. അവന്‍ ഒന്നുമുരിയാടിയില്ല. ഞങ്ങള്‍ പറഞ്ഞതൊന്നും കേട്ടില്ല. അമ്മ വാവിട്ടു കരഞ്ഞു പെട്ടെന്ന്. എന്തു ചെയ്യുമെന്നറിയാത്തനിമിഷത്തില്‍ ആരോ അവരെ അവിടെ ഇരുത്തി. ഡിപ്പാര്‍ട്മെന്റില്‍നിന്ന് ചെറിയ സമയം കൊണ്ട് ശേഖരിച്ച കുറച്ചു കാശ് അമ്മയെ ഏല്‍പ്പിച്ചു. ഞങ്ങള്‍ എല്ലാം വാക്കും തീര്‍ന്നുപോയരെ പോലെ മടങ്ങി.

അവന്‍ തന്നെയായിരുന്നു പിറ്റേന്ന് ഡിപ്പാര്‍ട്മെന്റിലെയും കാമ്പസിലെയും ഹോസ്റ്റലിലെയും ചര്‍ച്ചാവിഷയം. ആരോക്കെയോ അവളോട് കയര്‍ത്തു സംസാരിച്ചു. അവനില്‍ പ്രണയം കുത്തിവെച്ച സഹപാഠിയെ കൂട്ടത്തിലാരോ തല്ലി. പിറ്റേന്ന് മുതല്‍ അവള്‍ ക്ലാസില്‍ വന്നില്ല. പിന്നെയും നാലഞ്ച് തവണ അവനെ കാണാന്‍ പോയി.
കുറച്ച് കൂടി കാശുണ്ടാക്കിയിരുന്നു. അത് അമ്മയെ ഏല്‍പ്പിച്ച് മടങ്ങി. പിന്നെ പരീക്ഷ വന്നു.രണ്ടാം വര്‍ഷം.
അത് കഴിഞ്ഞ് വെക്കേഷന്‍. അതിനിടെ ആശുപത്രിയില്‍ ചെന്നു ഒരിക്കല്‍. അവര്‍ മടങ്ങിയിരുന്നു.

പിന്നെ ഡിപ്പാര്‍ട്മെന്റില്‍നിന്ന് വാങ്ങിയ വിലാസം വെച്ച് അവനെത്തേടി ചെന്നു. കാടിനോട് ചേര്‍ന്ന ഗ്രാമം. അവിടെ കണ്ട ചായക്കടയില്‍ അന്വേഷിച്ചു. അവനെ അവര്‍ക്ക് മനസ്സിലായി.'അവരൊക്കെ വീടും വിട്ട് പോയല്ലോ മക്കളെ'^കടയിലെ പ്രായം ചെന്ന താടിക്കാരന്‍ പറഞ്ഞു. അച്ഛന്‍ മരിച്ചശേഷം അവനും അമ്മയും അനിയത്തിയും തീരെ ദാരിദ്യ്രത്തിലാണ് കഴിഞ്ഞതെന്ന് അയാള്‍ പറഞ്ഞു. അമ്മ കൂലിവേല ചെയ്തു. അവനും പണിയെടുത്ത് പഠിച്ചു. ഇതിനിടെയാണ് പ്രീഡിഗ്രിക്ക് നല്ല മാര്‍ക്ക് കിട്ടുന്നതുംഅവിടത്തെ ഏതോ സംഘടന സ്പോണ്‍സര്‍ ചെയ്ത് അവന്‍ ബിരുദ പഠനത്തിന് എത്തുന്നതും.ഇപ്പോള്‍ അവനും സഹോദരിയും അമ്മയുടെ സഹോദരനൊപ്പമായിരിക്കുമെന്ന് അയാള്‍ പറഞ്ഞു.
അതെവിടെയാണെന്ന് ചോദിച്ചപ്പോള്‍ അയാള്‍ കൈമലര്‍ത്തി.

പിന്നെ അവനെയാരും കണ്ടിട്ടില്ല.

No comments:

Post a Comment