Wednesday, June 10, 2009

തിരുനെല്ലി

അവര്‍ നാലു പേരായിരുന്നു.
അവന്റെ അമ്മ. അമ്മാവന്‍. അമ്മാവന്റെ രണ്ട് മക്കള്‍.
അമ്മയെ ആദ്യം കാണുകയാണ്. അവനെപ്പോലെ തന്നെ.അതേ നിറം. അതേ ചിരി.
ആ കണ്ണുകള്‍ മാത്രം ഏറെ വിളറിയ ജീവിതത്തെ ഓര്‍മ്മിപ്പിച്ചു. അമ്മാവനും അവന്റെ രൂപം.
അതേ സൌമ്യത. കാണുമ്പോഴെ കൈ പിടിക്കുന്ന ആ അടുപ്പം. ഞങ്ങള്‍ അവരെ കാത്തുനില്‍പ്പായിരുന്നു. കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍. പുലര്‍ച്ചെ വണ്ടിക്ക്അവരെത്തുമെന്ന് തിരുവനന്തപുരത്തുനിന്ന് ചങ്ങാതിവിളിച്ചു പറഞ്ഞിരുന്നു. അതിനാല്‍, മതിവരാത്തഉറക്കം കുടഞ്ഞെറിഞ്ഞ് പുലര്‍കാല മഴയിലൂടെ സ്റ്റേഷനിലേക്ക് പായുകയായിരുന്നു ഞങ്ങള്‍. ഞാനും ചങ്ങാതിയും.

അവന്റെ വീട് സ്റ്റേഷനടുത്താണ്. അവരെ അങ്ങോട്ടാണ് കൊണ്ടുപോവേണ്ടത്. വിശ്രമിക്കാനും പ്രാതല്‍ കഴിക്കാനും. രാവിലെ, തിരുനെല്ലിക്കുള്ള ബസില്‍ അവര്‍ക്ക് പോവേണ്ടതാണ്.
രണ്ടു മൂന്ന് ബാഗുകളുണ്ടായിരുന്നു അവരുടെ കൈയില്‍. രണ്ടുനാളത്തെ യാത്രയുടെ ഒരുക്കം.
പിന്നെ, ഒരു തുണിക്കെട്ടും. വീട്ടിലെത്തി. അകത്തു കയറുമ്പോള്‍ ആ തുണിക്കെട്ട് മാത്രംഅവര്‍ പുറത്തുവെച്ചു. മഴവെള്ളത്തിനരികെ അതങ്ങനെ വെക്കുന്നതിലെ അസ്വാഭാവികത ഓര്‍ത്ത് ഞാനത്അകത്തേക്കെടുക്കാന്‍ നോക്കി.
''വേണ്ട, അതവിടെ കിടക്കട്ടെ. വീടിനകത്ത്കയറ്റണ്ട''^അമ്മാവന്‍ പെട്ടെന്നെന്നോട് പറഞ്ഞു.
ആ കണ്ണുകളില്‍ അസാധാരണമായ ഒരു ഭാവം. പൊടുന്നനെ, എനിക്ക് മനസ്സിലായി, അതെന്തെന്ന്.
അത് അവന്റെ ചിതാഭസ്മമാണ്. അത് നിമജ്ജനം ചെയ്യാനാണ്പത്തനംതിട്ടയിലെ ഉള്‍നാട്ടില്‍നിന്ന് വയനാട്ടില്‍മലമുകളിലുള്ള പുരാതനമായ ആ ക്ഷേത്രത്തിലേക്ക് അവരുടെ യാത്ര. ആ തുണിക്കെട്ട്
കാണ്‍കെ ഉള്ളുലഞ്ഞു തുടങ്ങി. അവന്റെ ഓര്‍മ മുന്നില്‍ വന്നുനിന്നു. ദൈവമേ, അവനാണ് ആ തുണിക്കെട്ടില്‍അസ്ഥി മാംസാദികളായി കിടക്കുന്നത്.
പലതായി ചിതറിയ ശരീര ഭാഗങ്ങള്‍ യോജിച്ച് അവനാ തുണിക്കെട്ടില്‍നിന്ന് എഴുന്നേറ്റ് വരുന്നതായി തോന്നി. താങ്ങാനായില്ല, ആ വിചാരത്തിന്‍ പൊള്ളല്‍.

അമ്മ അകത്ത് കസേരയില്‍ ഇരിപ്പായിരുന്നു. പരിചയപ്പെടുത്താനൊന്നും തോന്നിയില്ല.
വെറുതെഅടുത്തിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍അവരവനെ ഓര്‍ത്തെന്ന് മേഘാവൃതമായ ആ കണ്ണുകള്‍പറഞ്ഞു. ഞങ്ങളെ പോലെ തന്നെയായിരുന്നു അവനും. അതേ പ്രായം. അതേ തൊഴില്‍. പെരുമാറ്റം.
ചങ്ങാതിയും അമ്മയും മാത്രമാണ് അവിടെ താമസം. ജോലി മാറിയപ്പോള്‍ അമ്മയെയും കൂട്ടി കോഴിക്കോട്ട്താവളമുറപ്പിച്ചതാണ് അവന്‍.''ഇവിടെ, നിങ്ങള്‍ മാത്രമേയുള്ളൂ''^അമ്മ ചോദിച്ചു. അടുത്തിരുന്ന ചങ്ങാതി വെറുതെ തല കുലുക്കി. ഇപ്പോള്‍ ആ അമ്മയുടെ മനസ്സില്‍ എന്തായിരിക്കുംഎന്ന് എനിക്കറിയാം.

ഇതുപോലൊരു വീട് വാടകക്കെടുത്ത് അമ്മക്കൊപ്പംതാമസിക്കണമെന്ന് അവനും തീരുമാനിച്ചതാണ്.വിഫലമായ ഒരാത്മഹത്യാ ശ്രമത്തിനൊടുവില്‍. അമ്മ അരികത്തുണ്ടാവുന്നതാണ് അവന് നല്ലതെന്ന ബോധ്യത്തില്‍ ചങ്ങാതിമാരും അവന് വീട് തിരഞ്ഞു.ഓഫീസിനടുത്ത് ചില വീടുകള്‍ നോക്കാന്‍ അവനും ചെന്നു. അതിനിടെയാണ്, ഒരിക്കല്‍ കൈവിട്ട മരണത്തെ അവന്‍പാഞ്ഞുപിടിച്ചത്. ഫാനും കൈലി മുണ്ടും കൊണ്ട്അവന്‍ നടത്തിയ പരിശ്രമം ഇത്തവണ അനായാസം ലക്ഷ്യം കണ്ടു. അതേപോലൊരു അമ്മയും മകനുമാണ് ഇവിടെയും. ഈ വീട് അവരില്‍ സങ്കടം നിറക്കാതിരിക്കില്ല എന്നെനിക്ക്തീര്‍ച്ചയായി.
അറ്റമില്ലാത്ത നിശãബ്ദതയുടെ തീവണ്ടി മുറിയില്‍നിന്ന്പൊടുന്നനെ പുറത്തുചാടി, ഞാന്‍ തിരുനെല്ലി ബസിന്റെ കാര്യം പറഞ്ഞു. കാലത്ത് കോഴിക്കോട് നിന്നും തിരുനെല്ലിക്ക് രണ്ട് ബസുണ്ട്. അത് പോയാല്‍, പിന്നെ മാനന്തവാടിക്കു പോയിഏറെ കാത്തിരിക്കേണ്ടി വരും.

അവരെഴുന്നേറ്റു. കുളിക്കണം. പ്രാതല്‍ കഴിക്കണം. വെറുതെയിരിക്കെ തിരുനെല്ലിയെക്കുറിച്ചോര്‍ത്തു.
പഴയൊരു വയനാട് യാത്ര മിന്നല്‍ പോലെ അകത്ത് തെളിഞ്ഞു. അന്ന്, യാത്രയുടെ ആലസ്യവും ബാഗുമായി തളര്‍ന്ന് മുറിയിലേക്ക്ചെല്ലുമ്പോള്‍ അവനുണ്ടായിരുന്നു വാതില്‍ക്കല്‍.
''ഡാ നമുക്കും വയനാട് പോണം''^എന്റെ യാത്രാ വിവരണത്തിനിടെ അവന്‍ പറഞ്ഞു.
''പോവാമെടാ''^ ഞാന്‍ പറഞ്ഞു.''പറ്റിക്കരുത്. പോവണം''^അവന്‍.
''നമുക്ക് തിരുനെല്ലിക്കു പോവാം. നിനക്ക് പിടിക്കും.മഞ്ഞും കാടും.'
'എന്റെ നിര്‍ദേശത്തിന് അവന്‍ കൊടി വീശി. തിരുനെല്ലിയില്‍ അമ്പലത്തിന് കുറച്ചപ്പുറത്തെകെ.ടി.ഡി.സി ടാമറിന്‍ഡ് ഹോട്ടലും പിറകിലെ കാടും പുഴയും ഞാനവന് പറഞ്ഞുകൊടുത്തു. രാവിലെ ആദിവാസികള്‍ക്കൊപ്പംമണിക്കൂറുകള്‍ മല കയറി പക്ഷിപാതാളമെന്ന ഗുഹയില്‍ ചേക്കേറാമെന്ന പറച്ചില്‍അവന്റെ ആവേശം ഊതിക്കത്തിച്ചു. അടുത്ത മാസം തിരുനെല്ലിക്കു പോവാം. അങ്ങനെ തീരുമാനമായി.

ആഴ്ച കഴിഞ്ഞപ്പോള്‍ അവസ്ഥ മാറി. അവന് ട്രാന്‍സ്ഫര്‍. സ്വന്തം തട്ടകത്തേക്ക്. അതിന്റെ സന്തോഷത്തില്‍ അവന്‍ തിരിച്ചുപോക്കിനെകുറിച്ചുമാത്രം പറഞ്ഞു. തിരുനെല്ലി പിന്നെയാവാമെന്ന്അവന്‍ ഇടക്കെന്നെ ആശ്വസിപ്പിച്ചു.

അന്ന് ബാഗുമെടുത്ത് വണ്ടി കയറിയതാണ്. പിന്നെ, ഏറിയാല്‍ ഒന്നര വര്‍ഷം. അതിനിടെ, ആ ഫോണ്‍ കോളെത്തി. '' അറിഞ്ഞോടാ, അവന്‍...''പ്രാതല്‍ കഴിച്ചപ്പോള്‍ പോവാനുള്ള നേരമായി. അവര്‍ക്കൊപ്പം ബസ്സ്റ്റാന്റില്‍ ചെന്നു. ഇതിനകം ഏറെ അടുത്തിരുന്നു.വളരെ കാലമായി അറിയുന്നവരെ പോലെ സംസാരിച്ചു അവര്‍. മാസങ്ങള്‍ക്ക് മുമ്പ്,എന്റെ അമ്മ മരിച്ച വിവരം പറഞ്ഞപ്പോള്‍അമ്മ എന്റെ കൈ കൂട്ടിപ്പിടിച്ചു.
കണ്ണ് നിറഞ്ഞു.

മാനന്തവാടി ബസാണ് കിട്ടിയത്. ബാഗുകളുമായി അകത്തു കയറി. തുണിക്കെട്ട് അമ്മയുടെകൈയിലായിരുന്നു. ഇത്തവണ അത് നിലത്ത് വെച്ചില്ല. കൊച്ചു കുഞ്ഞിനെ പിടിക്കുന്നത് പോലെ അവരത് മടിയില്‍ വെച്ചു.

ബസ് അനങ്ങുന്നതിന് മുമ്പ്, ഇറങ്ങുമ്പോള്‍ അമ്മാവന്‍ ചോദിച്ചു''വരുന്നോ, തിരുനെല്ലിക്ക്...?
'' ഇല്ല, ജോലി തിരക്കുണ്ട്. പറഞ്ഞൊഴിഞ്ഞ് വിന്‍ഡോക്ക് അരികെ വന്നുനിന്നപ്പോള്‍ അമ്മയെ നോക്കി. അവന്റേത് പോലൊരു ചിരി ആ മുഖത്ത്.
വിളറി വെളുത്ത് സാവധാനം അത് മറഞ്ഞു.

വണ്ടി നീങ്ങി.

2 comments:

  1. തുണിക്കെട്ട് അമ്മയുടെകൈയിലായിരുന്നു. ഇത്തവണ അത് നിലത്ത് വെച്ചില്ല. കൊച്ചു കുഞ്ഞിനെ പിടിക്കുന്നത് പോലെ അവരത് മടിയില്‍ വെച്ചു.

    ReplyDelete