Thursday, June 11, 2009

അവനെപ്പോലെ അവളും

കഴിഞ്ഞ പോസ്റ്റിന്റെ തുടര്‍ച്ചയാണിത്
എവിടെയായിരിക്കും അവനെന്ന ആലോചനയുടെ ബാക്കി.
പറഞ്ഞത് അവന്റെ കഥയായിരുന്നു. അതില്‍ അവളുമുണ്ടായിരുന്നു.എഴുതിക്കഴിഞ്ഞ പോസ്റ്റ് ദിവസങ്ങള്‍ക്ക് ശേഷം വീണ്ടും വായിച്ചപ്പോള്‍ അവള്‍ക്കതില്‍ഒരു പ്രതിനായികയുടെ നിറമാണല്ലോ എന്നോര്‍ത്തു.
സത്യത്തില്‍, അവള്‍ അങ്ങിനെ ആയിരുന്നോയെന്നും.ആയിരുന്നില്ല. പ്രതിനായികയേ ആയിരുന്നില്ല അവള്‍. ഒരര്‍ഥത്തില്‍ അവനെപ്പോലെ അവളും ഒരിര.അറിയാത്ത ഒന്നിലേക്ക് അപ്രതീക്ഷിതമായി വലിച്ചിഴക്കപ്പെട്ടു. ഉള്ളില്‍ ഒരാളുള്ളപ്പോള്‍, ഒരിക്കലും പ്രണയം തോന്നാത്ത സഹപാഠിയോട് അതില്ലെന്ന് തുറന്നു പറയേണ്ടി വന്നു.അതിന്റെ പേരില്‍ അവന്റെ തിരോധാനം. കുത്തുവാക്കുകള്‍. ക്ലാസ് മുഴുവന്‍ ഒറ്റ ദിവസം
കൊണ്ട്അവളെ ശത്രുവായി കണ്ടു. പിന്നെ, പഠിച്ച ക്ലാസും പ്രിയപ്പെട്ട കോളജും ഉപേക്ഷിച്ച്
ഏതോപാരലല്‍ കോളജില്‍. പൊടുന്നനെ വിവാഹം. തീര്‍ത്തിട്ടും തീരാതെ, കടലിളക്കങ്ങള്‍.
പോസ്റ്റ് വീണ്ടും വായിച്ചപ്പോള്‍ അവള്‍ക്ക് ഇതിലെന്ത് പറയാനുണ്ടാവും എന്നോര്‍ത്തു.

പഴയ ചങ്ങാതിമാരുടെ നമ്പറുകള്‍ തപ്പിയെടുത്ത് വെറുതെ അവളുടെ പില്‍ക്കാലം ആരാഞ്ഞു.
അവളുടെ വീടിനടുത്തുണ്ടായിരുന്ന സഹപാഠിയില്‍നിന്നും അറിഞ്ഞു, അവളുടെ കഥ.
ദുരന്തങ്ങള്‍ തന്നെയായിരുന്നു അവള്‍ക്കും കാത്തു വെച്ചത്. അവളെക്കുറിച്ച് ഒരാളുംഅന്വേഷിച്ചില്ലെന്നും അവനോട് കാണിച്ച സഹതാപം അവള്‍ക്ക് മേല്‍ പെയ്തില്ലെന്നുംചങ്ങാതി ഓര്‍മ്മിപ്പിച്ചു.
അവളെ വിളിക്കാന്‍ നമ്പറുണ്ടോയെന്ന് വെറുതെ ചോദിച്ചു.അതിന്റെ ആവശ്യമില്ലെന്ന് ചങ്ങാതിയുടെ മറുപടി. കണ്ടിട്ടും മിണ്ടിയിട്ടും കാര്യമില്ലാത്തഒരിടത്ത് തന്നെ അവനെപ്പോലെ അവളുമെന്ന് ചങ്ങാതി പറഞ്ഞു.നഗരത്തില്‍നിന്ന് മണിക്കൂറുകള്‍ യാത്ര ചെയ്താലെത്തുന്ന ഗ്രാമത്തിലായിരുന്നു അവളുടെ വീട്
.നാട്ടിലെ മുന്തിയ തറവാട്. സമ്പത്തും പ്രമാണിത്തവും. അച്ഛന്‍ തഹസില്‍ദാറായിരുന്നു.
അമ്മ അധ്യാപിക. അവളെ കൂടാതെ ഒരു സഹോദരന്‍. അമ്മയുടെ സ്കൂളിലായിരുന്നു പഠനം.
മിടുക്കിയായിരുന്നു. പഠനത്തിലും മറ്റ് കാര്യങ്ങളിലും മുമ്പില്‍.
ചെറുപ്പത്തിലേ നന്നായിവായിക്കുമായിരുന്നു. അതിനാല്‍, ഞങ്ങളുടെ ലിറ്ററേച്ചര്‍ ക്ലാസില്‍ അവള്‍ക്കെന്നും മേല്‍ക്കൈ.അധ്യാപകര്‍ക്കും ഇഷ്ടമായിരുന്നു അവളെ. ഹോസ്റ്റല്‍ വാര്‍ഡന്‍ ഞങ്ങളുടെ ടീച്ചറായിരുന്നു.അവരവളെ മകളെ പോലെ നോക്കി.

നല്ല ഭാഷയുണ്ടായിരുന്നു അവള്‍ക്കും. കോളജ് മാഗസിനില്‍അവനെഴുതിയ പേജിനടുത്ത് അവളുടെ ചെറു കഥയുണ്ടായിരുന്നു.അങ്ങനെ അവള്‍. ഞങ്ങളുടെ ക്ലാസ്. അവന്‍. പ്രണയം.എല്ലാത്തിനൊടുവില്‍ ചരടറ്റ പട്ടം പോലെജീവിതത്തില്‍നിന്ന് അവന്റെ പറക്കല്‍. അതിന്റെ ഞെട്ടലില്‍ എന്തുകൊണ്ടോ എല്ലാവരും അവളെപ്രതിയോഗിയാക്കി. ഞാന്‍ പോലും. അവന്‍ പോയതിന് പിറ്റേന്ന് അവളും ക്ലാസ് വിട്ടിരുന്നു.അനേക ഭൂകമ്പങ്ങള്‍ തുടര്‍ച്ചയായി കുലുക്കിയതിനാല്‍, അന്ന് അവളുടെ കാര്യം ആരുംഅത്രക്ക് ആലോചിച്ചിരുന്നുമില്ല. അവള്‍ ജീവിതം കൊണ്ട് സുരക്ഷിതയാണെന്നായിരുന്നു ഞങ്ങളുടെ വെയ്പ്.അതിനാല്‍, അവന്റെ അരക്ഷിത ജീവിതം മാത്രം എല്ലാവര്‍ക്കും ചോദ്യ ചിഹ്നമായി.ഇടക്കെപ്പോഴോ അവളുടെ കാര്യം ക്ലാസില്‍ ചര്‍ച്ചയായി. അവള്‍ പാരലല്‍ കോളജില്‍പഠനം തുടരുന്നുവെന്ന് അവളുടെ ചങ്ങാതി പറഞ്ഞപ്പോള്‍.ആ ചിന്തകള്‍ പിന്നെ പരീക്ഷത്തിരകള്‍ വന്ന് മൂടി.

ഡിഗ്രി പൂര്‍ത്തിയാക്കിയ വര്‍ഷമായിരുന്നു അവളുടെ വിവാഹം. അവള്‍ പറഞ്ഞ അതേ മുറച്ചെറുക്കന്‍. മുട്ട പോലെ കവിളുള്ള മീശക്കാരന്‍. അയാള്‍ വിദേശത്തായിരുന്നു. വിവാഹം കഴിഞ്ഞ് ഇത്തിരി കാലംഅവള്‍ നാട്ടില്‍നിന്നു. പിന്നെ, അയാള്‍ക്കടുത്തേക്ക് പോയി. ആറു മാസത്തിനുള്ളില്‍ തിരിച്ചെത്തി.അവളാകെ മാറിയിരുന്നു. അവള്‍ വന്നതറിഞ്ഞ് ചെന്നതായിരുന്നു പണ്ട് മുതലേ ഒന്നിച്ചു പഠിച്ച ചങ്ങാതി.വിഷാദ രോഗത്തിന്റെ വിത്തുകള്‍ അവളില്‍ മുളച്ചു വരുന്നത് പേടിയോടെയാണ് അന്ന് കണ്ടതെന്ന്ചങ്ങാതി പറഞ്ഞു.അവളാകെ മുറിഞ്ഞിരുന്നു, സങ്കടവും ദേഷ്യവും പകയുമെല്ലാം ചേര്‍ന്ന്. അവള്‍ക്കറിയാവുന്ന അയാളേ ആയിരുന്നില്ല അവിടെ. അനേകം ചങ്ങാതിമാര്‍ക്കിടയില്‍ അഴകൊഴമ്പന്‍ ജീവിതം നയിക്കുന്ന ഒരാള്‍.
നിരന്തര മദ്യപാനവുംവഴി വിട്ട ജീവിതവുമായിരുന്നു അയാള്‍ക്കൊപ്പം അതുവരെ ഉണ്ടായിരുന്നത്. അയാളുടെ ചങ്ങാതിമാരും പെണ്‍വേട്ടയില്‍ മിടുക്കരായിരുന്നു. അതിന്റെ സര്‍വ ദുരിതവും അവള്‍ക്ക് സഹിക്കേണ്ടി വന്നു.പണ്ടുമുതലേ അറിയാവുന്ന മുറച്ചെറുക്കന്‍ അപരിചിതരേക്കാള്‍ ഭയക്കേണ്ട ഒരാള്‍ മാത്രമാണെന്ന് ആ നാളുകള്‍അവ പഠിപ്പിച്ചു.

ഒരാത്മഹത്യാ ശ്രമത്തിന്റെ ബാക്കിയായിരുന്നു അവളുടെ തിരിച്ചു വരവ്.
ചങ്ങാതി കാണാനെത്തിയപ്പോള്‍, അവള്‍ നീണ്ട നാളായി സംസാരം മറന്ന ഒരാളെപ്പോലെയായിരുന്നു.
ഒന്നും ഉരിയാടാതെ, വറ്റിയ കണ്ണില്‍ വിളറിയ ചിരി വരുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട്. അവളുടെ ദുരന്തങ്ങളൊന്നുംപുറത്തറിഞ്ഞിരുന്നില്ല. പിന്നീട്, അയാള്‍ നാട്ടില്‍വന്ന് അവളെ കൊണ്ടുപോവാന്‍ ശ്രമിച്ചപ്പോളാണ്കഥകള്‍ പുറത്തു വന്നത്. അയാളുടെ വീട്ടുകാരും അവളുടെ വീട്ടുകാരും തമ്മിലുള്ള വഴക്ക് പോലിസ് സ്റ്റേഷന്‍വരെ നീണ്ടു. വിവാഹ മോചനത്തിന് അയാള്‍ സമ്മതിച്ചില്ല. വീട്ടുകാരുടെ സ്വാധീനം കൊണ്ട് മാത്രം അവള്‍ക്കവിടെ നില്‍ക്കാനായി. നിരന്തര ചികില്‍സ അവളെ സദാ ഉറങ്ങുന്ന ഒരാളാക്കി മാറ്റി. ചെല്ലുമ്പോഴെല്ലാം അവള്‍ ഉറക്കത്തില്‍നിന്നുണര്‍ന്ന് വന്നെന്ന് ചങ്ങാതി.എങ്ങുമല്ലാത്ത ദിവസങ്ങള്‍ക്കൊടുവില്‍ അവളെ ദൂരെ ഏതോ ബന്ധു വീട്ടിലേക്ക് മാറ്റി.

ഇടക്ക് കുറച്ച് കാലം അവള്‍ പഠിക്കാന്‍ പോയിരുന്നു. പി.ജി പൂര്‍ത്തിയാക്കാന്‍ പക്ഷേ അവള്‍ നിന്നില്ല.
വിഷാദ രോഗം ചാലുമാറിഉന്‍മാദത്തിന്റെ നദികളിലേക്ക് ഒഴുക്കി. അതിനിടെ, അയാള്‍ വിവാഹമോചനത്തിന് തയ്യാറായി.അപ്പോഴേക്കും ഞങ്ങളെല്ലാം പഠനം കഴിഞ്ഞ് ജോലിയിലേക്കും ഗവേഷണത്തിലേക്കും വിവാഹത്തിലേക്കുമൊക്കെചേക്കേറിക്കഴിഞ്ഞിരുന്നു. പല വഴികളില്‍. പല തലങ്ങളില്‍. അവളുടെ കഥ പറഞ്ഞു തന്ന ചങ്ങാതി ദൂരെ നഗരത്തില്‍ ഗവേഷണത്തിന് ചേര്‍ന്നിരുന്നു. മാസങ്ങളുടെ ഇടവേളയില്‍ നാട്ടില്‍ വരുമ്പോള്‍ അവളുടെ വിവരംഅന്വേഷിച്ചെങ്കിലും കാര്യമായെന്നും അറിഞ്ഞില്ല.'ഈയിടെ കേട്ടിരുന്നു, അവളുടെ അസുഖം ഭേദമായെന്ന്. ഏതോ ബന്ധു അവളെ കല്യാണം കഴിച്ചുവെന്നും'^ ചങ്ങാതി പറഞ്ഞു.അവളിപ്പോള്‍ നാട്ടിലില്ല. ഭര്‍ത്താവിനൊപ്പം ഏതോ നഗരത്തില്‍.അതിനപ്പുറം എന്റെ ചങ്ങാതിക്കും അറിയില്ല അവളുടെ കാര്യം.

ചങ്ങാതി ഇപ്പോള്‍ കോളജ് അധ്യാപികയാണ്. കൂട്ടത്തിലെ മറ്റുള്ളവരും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളില്‍. കൂട്ടത്തില്‍ ഏറ്റവും സാധ്യതകളുണ്ടായിരുന്ന കുട്ടിയായിരുന്നു അവള്‍.പഠന മികവും കുടുംബ സാഹചര്യങ്ങളുമെല്ലാം അവളുടെ വഴികള്‍ ഭദ്രമാക്കിയേനെ.എന്നാല്‍ കാര്യങ്ങള്‍ മറ്റ് വഴികളിലേക്കാണ് എത്തിച്ചത്.നൊടിയിട കൊണ്ടുള്ള രൂപപരിണാമങ്ങള്‍.ആരോ എഴുതിവെച്ച തിരക്കഥയില്‍ അവനും അവള്‍ക്കും സമാന വേഷങ്ങളായിരുന്നു.
ദുരിതങ്ങളുടെ സമാനതയിലെങ്കിലും അവര്‍ ഒരുമിച്ചെന്ന് ഇപ്പോള്‍ ഒരാശ്വാസം

.ജീവിതത്തിന്റെ കൈരേഖയില്‍ ഇനി എന്തൊക്കെയാവും വരച്ചിട്ടിരിക്കുക?

1 comment:

  1. aval....

    ethrayo sathyam...
    arum ariyathe kanathey pokunna sathyam..
    visham kalarna sneham thirichariyan kazhijirunekil.......

    ReplyDelete